Friday, 2 October 2015

മൌനങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറിയ രഹസ്യസന്ദേശങ്ങള്‍ കൂട്ടിവെച്ചെന്റെ ഹൃദയം നിറഞ്ഞൊഴുകുന്നു!

Friday, 28 August 2015

ഇപ്പൊ പൊട്ടും!

ഇപ്പൊ പൊട്ടും! അതാ അവസ്ഥ. കുറച്ചു നേരമായി ഞാന്‍ ഇതിങ്ങനെ പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട്. വയ്യാ.. ഇനി ഒട്ടും വയ്യാ. കൈയ്യിന്ന്‍ പോയാല്‍ ആകെ നാണക്കെടാവൂലോ ദൈവമേ! ബസ്സില്‍ നിന്നിറങ്ങി ഞാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചോടി. ഓട്ടം എന്ന് വെച്ചാല്‍ ഒരു ഒന്നൊന്നര ഓട്ടം. ആള്‍ക്കാര്‍ക്കൊക്കെ വീട്ടില്‍ പോയി ഇരുന്നൂടെ. ഇങ്ങനെ വഴീല്‍ കൂടി ഇറങ്ങി നടക്കണോ. ഒരു മറ. ഒരു കുഞ്ഞു മറ. അത്രേ വേണ്ടുള്ള്. ലോകത്തെ സകലദൈവങ്ങളേം വിളിച്ചു പോയ നേരം. കൈയ്യിന്നു ദെ പോയി.. ദാ വന്നെന്നു ആയപ്പോഴേക്കും ദൈവം വിളികേട്ട പോലെ മുന്നില്‍ അതാ ഒരു വലിയ ബോര്‍ഡ്‌. ഞാന്‍ പിന്നെ ഒന്നും നോക്കീല. മുണ്ടും പൊക്കി ബോര്‍ഡിന്‍റെ പുറകിലേക്ക് ഓടി. ശൂഊര്‍ര്ര്ര്ര്ര്ര്ര്ര്ര്‍.....!!!!!! ഇടുക്കി ഡാം പൊട്ടിയ ഇഫ്ഫക്റ്റ്‌! ഡാം ഒക്കെ പൊട്ടിയാല്‍ ഇത്ര സുഖം കിട്ടുമോ... പോയ ജീവന്‍ തിരിച്ചു കിട്ടിയ പോലെ. അത്രെയും നേരം ബലം പിടിച്ചിരുന്ന മസിലോക്കെ ഞാന്‍ ഒന്നയച്ചു. മാനം രക്ഷിച്ച ബോര്‍ഡിനെ തീര്‍ത്താല്‍ തീരാത്ത നന്ദിയോടു കൂടി ഞാന്‍ നോക്കി. "ഇവിടെ മൂത്രമൊഴിക്കരുത്"!!

റെഡി ടു സെര്‍വ്

അമ്മിഞ്ഞ കുടിക്കാന്‍ മുട്ടിലിഴഞ്ഞു വന്ന കണ്മണിക്ക് ഒരുമ്മയും വായില്‍ നിപ്പിള് കുപ്പിയും വച്ചു കൊടുത്തിട്ടിറങ്ങി അമ്മ ഹൃദയം.  വീടിനു മുന്നില്‍ നിന്ന് കാറിന്‍റെ ഹോണടിച്ചു അച്ഛനും സ്നേഹമറിയിച്ചു. കുപ്പിപ്പാല് നുണഞ്ഞിറക്കിക്കൊണ്ട് ഇന്‍സ്റ്റന്റ് സ്നേഹം അനുഭവിച്ചു കിടന്നു ആ കുഞ്ഞോമന.

നിന്നോട് പറയാതെ ബാക്കിവെച്ചത്

ലൂസ്യെ, നിന്നോടെനിക്ക് പ്രേമാണ് ലൂസ്യെ. നീയറിയാതെ നിന്നെ ഞാന്‍ ഒത്തിരിയൊത്തിരി സ്നേഹിക്കണ്ണ്ണ്ട് പെണ്ണേ. നീ വിചാരിക്കും പോലെ നിനക്ക് ചാണകത്തിന്‍റെ മണമൊന്നും അല്ല. നിനക്ക് പാലിന്‍റെ മണമാണ്. അപ്പൊ കറന്നെടുത്ത പാലിന്‍റെ മണം! അടങ്ങാത്ത പ്രേമത്തിന്‍റെ  മണം!


കൊല്ലുന്നതിനേക്കാള്‍ പാപമാണ് സ്നേഹിക്കുന്നതെന്ന് തല്ലി പഠിപ്പിച്ചു എന്‍റെ ചുറ്റിനും കൂടിയ അനുഭവങ്ങള്‍. തല്ലിന്‍റെ നീറുന്ന പാടുകള്‍ എണ്ണിയെണ്ണി സ്നേഹമെന്തെന്നു ഞാന്‍ മറന്നേ പോയി. 
എന്നെ ഞാന്‍ വിശ്വസിക്കുന്നു..
എന്നെ ഞാന്‍ സ്നേഹിക്കുന്നു..
എന്നെ ഞാന്‍ അനുസരിക്കുന്നു..
എന്നെ ഞാന്‍ ഞാനായി വളര്‍ത്തുന്നു...!
മോഹങ്ങളില്ലെനിക്ക്.. ആകെപ്പാടൊരു മരവിപ്പ് മാത്രം. 

Sunday, 7 June 2015

ആല്‍പൈന്‍ കാടുകളിലെ മഞ്ഞുതുള്ളികള്‍


ആല്‍പൈന്‍ മരങ്ങളുടെ മറവില്‍ മറയില്ലാതെ അവര്‍. അവരുടെ പ്രണയത്തിന്‍റെ തീക്ഷണതയില്‍, കുന്നുകൂടിയ മഞ്ഞെല്ലാം ഉരുകിയൊഴുകി. ഒഴുകിയൊലിച്ചു തന്‍റെ ചുണ്ടില്‍ വീണ മഞ്ഞുതുള്ളികള്‍ അവളൊന്നു നുണഞ്ഞു നോക്കി. ഹാ! മധുരം!
അപാരമാണ് പെണ്ണേ നിന്‍റെ കാര്യം!

ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നീ കാണുന്ന ലോകത്തിന്റെ വലുപ്പം എത്രയെന്നെന്നു പറയുവാന്‍ ചുവരുകള്‍ക്കപ്പുറം നില്‍ക്കുന്ന ഒരാള്‍ക്ക് പോലും സാധിക്കുന്നില്ലല്ലോ! 

Sunday, 17 May 2015

പാപം



എനിക്ക് പ്രണയമാണ് നിന്നോട്.
അവനോടെനിക്ക് പ്രേമവും.
നിങ്ങള്‍ രണ്ടു പേരോടും ഉള്ളതു പോലെ
എനിക്ക് ഇവനെ ഇഷ്ടമാണ്.
സ്നേഹം പാപമാകുന്ന ഈ ലോകത്തില്‍
ജീവിക്കുന്നിടത്തോളം കാലം 
നമുക്കെല്ലാവരും ശത്രുക്കളെ പോലെ കഴിയാം.
മറ്റൊരു ലോകത്തിലെത്തുമ്പോള്‍
നമുക്ക് മതിയാവോളം അനുരാഗം പങ്കിടാം.

പരിഹാസച്ചിരികള്‍

പരിചിതമായ വഴികളിലൊക്കെയും അപരിചിതത്ത്വം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഓടിയോളിക്കുന്നതിനിടയില്‍ ഞാന്‍ അതിന്‍റെ പരിഹാസച്ചിരി മുഴങ്ങുന്നത് കേട്ടു. 

Sunday, 12 April 2015

സ്വര്‍ഗ്ഗവാതില്‍പ്പടിയില്‍ ചെന്നൂ ഞാന്‍. 
അതാ അവിടെ ഒരു നൂറാത്മാക്കള്‍ വിളക്കുമേന്തി എന്നെ കാത്തു നില്‍ക്കുന്നു.
ബന്ധങ്ങള്‍ ബന്ധനസ്തനാക്കുന്നു നിന്‍റെ മനസ്സിനെ..
തുറന്നുവിടു നിന്‍റെ മനസിന്‍റെ ചിന്തകളെ..
അവര്‍ ജീവിക്കട്ടെ!

സ്വപ്നങ്ങള്‍ക്കൊരു മേല്‍ക്കൂര

മേല്‍ക്കൂരയില്ലാ മേല്‍ക്കൂരനോക്കി ഞാനെന്‍
സ്വപ്നങ്ങള്‍ക്കൊരു മേല്ക്കൂരയുണ്ടാക്കി!

Sunday, 5 April 2015

അകലാനായി അടുക്കുന്നതെന്തിനോ?
ദുഃഖിക്കാനായി സ്നേഹിക്കുന്നതെന്തിനോ?

Saturday, 28 February 2015

നിര്‍വികാരിതം!

വികാരമില്ലായ്മ ആണെന്‍റെ ഇപ്പോഴത്തെ വികാരം.
ആ നിര്‍വികാരിതയില്‍ അലിഞ്ഞലിഞ്ഞു ഞാനൊരു
നേര്‍ത്ത വിങ്ങലായി മാഞ്ഞുപോയി!

Sunday, 8 February 2015

മിഠായി

അന്നു ബേക്കറിയിലെ ചില്ല് ഭരണിയിലിരിക്കുന്ന മിഠായിക്കായി വാശിപിടിച്ച എനിക്ക്, അച്ഛന്‍ കൈ നിറയെ മിഠായി വാങ്ങി തന്നപ്പോള്‍ ഉണ്ടായതു ലോകം വെട്ടിപ്പിടിച്ച സന്തോഷം. ഇന്ന് എനിക്ക് എന്തു കിട്ടിയിട്ടും, കിട്ടാത്തതും അതേ സന്തോഷം.

മാറേണ്ടിയിരുന്നില്ല ഒന്നും!

Saturday, 7 February 2015

Friday, 6 February 2015

ഉലകം മുഴുവന്‍ സഞ്ചരിച്ചൂ ഞാന്‍
എന്‍റെ വിരല്‍ തുമ്പിലൂടെ!

Wednesday, 4 February 2015

വിശ്വസാഹിത്യത്തിനെ വെല്ലുവിളിക്കുവാനല്ലിത്. ഇതെന്‍റെ മനസ്സില്‍ ഉത്ഭവിച്ച്, ഹൃദയത്തില്‍ തടഞ്ഞു നില്‍ക്കുന്ന കുരുന്നു ചിന്തകളെ സ്വതന്ത്രമാക്കാനാണ്. 

Tuesday, 27 January 2015

The List

"എന്തു പറ്റി?"

"പെട്ടെന്നെന്താ ഇങ്ങനെയൊക്കെ?"

"What happened dear?"

"കുറച്ചു നാളായി ഭയങ്കര ഫിലോസോഫിക്കല്‍ ആണല്ലോ?"

"എന്തൊക്കെ കാണണം!"

"ഓരോ ഊള സ്റ്റാറ്റസുമായി ഇറങ്ങിക്കോളും."

"എന്താടി ഈ സ്റ്റാറ്റസ്?"

"വട്ടായോ?"

"Everything will be alright. Be fine."

"എന്താടോ ഇയാള്‍ടെ പ്രശ്നം? ഭയങ്കര ഡൌണ്‍ ആണല്ലോ?"

"ഒരു ലാസ്റ്റ് മെസ്സേജ്. ഇങ്ങനെയൊക്കെ കാണിക്കുന്നത് ഭയങ്കര ബോറാണ്."

"Cheer up! Life is not always meant to be the way we wish. Accept the challenges and move on."

"Hey, What's wrong?"

THE LIST HAS JUST BEGUN!
മരണത്തിന്‍റെ  ആഴങ്ങളിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കുതിച്ചു ചാടിയപ്പോഴും നീന്തലറിയാത്ത ഞാന്‍ കൈകാലിട്ടടിച്ചതും ശ്വാസത്തിനായി പരതിയതും എന്തുകൊണ്ടെന്ന് എനിക്കിന്നും അന്യമായ ഒന്നാണ്.

Monday, 26 January 2015

നിന്‍റെ ചലനമറ്റ ശരീരത്തിനരികിലിരുന്ന്‍ സ്നേഹത്തിന്‍റെ നീരുറവ തുറന്നുവിടുവാന്‍ പോകുന്നവരെ നീ തിരിച്ചറിയുക. അവരെ നീ നിന്‍റെ നെഞ്ചോടു ചേര്‍ക്കുക. കൈവിടാതെ നോക്കുക!
നിന്നോടുള്ള സ്നേഹത്തിനു ഞാനൊരു മുഖംമൂടി അണിയിച്ചു. 'വെറുപ്പ്‌' എന്ന മുഖംമൂടി!

ലഹരിയുടെ പേര്

അവന്‍റെ ശ്വാസത്തില്‍ സിഗരെറ്റിന്‍റെ ദുര്‍ഗന്ധം തളം കെട്ടിയിരുന്നു.
അവന്‍റെ ചുംബനങ്ങളില്‍ മദ്യത്തിന്‍റെ മലീമസമായൊരു ചുവയുണ്ടായിരുന്നു.
ലഹരിയുടെ ആവേശതിരയിളക്കത്തില്‍ മതിമറന്നപ്പോള്‍
അവന്‍ മറ്റാരുടെയോ പേര് പുലമ്പുന്നുണ്ടായിരുന്നു.

Sunday, 25 January 2015

നീയൊരു ശവമാണ്‌. തത്ത്വജ്ഞാനി ചമയുന്ന ശവം. അകറ്റി നിര്‍ത്തിയാലും അള്ളിപ്പിടിക്കാന്‍ വരുന്നൊരു പരാന്നഭുക്ക്. എന്‍റെ ചിന്തകളെ മലിനമാക്കാതെ കടന്നു പോ അസത്തേ!
"എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. " അവര്‍ പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാന്‍ നടന്നു... എനിക്കായി ഒരുങ്ങി നിന്ന ചിതയുടെ അരികിലേക്ക്!
നിന്‍റെ ആനന്ദതാണ്ഡവുമായി ചേര്‍ന്ന് പോകാന്‍ എന്‍റെ ലാസ്യനടന ചുവടുകള്‍ക്കു ഭംഗിപോരെന്നോ? അതിനാലോ ഈ രുദ്രതാണ്ഡവം?

Trespassing is strictly prohibited!

എനിക്ക് ചുറ്റും ഞാന്‍ ഒരു മതില്‍ക്കെട്ട് തീര്‍ത്തു. വാതിലുകളില്ലാത്ത ഒരു മതില്‍കെട്ട്. ഇവിടെ ഞാനും എനിക്ക് കൂട്ടായി ഞാനും മാത്രം! 
ആ വൃത്തികെട്ട കാലുകള്‍ എന്‍റെ നെഞ്ചില്‍ ശക്തമായി  അമര്‍ന്നു. എന്‍റെ കണ്‍കുഴികളില്‍ അഴുക്കു നിറഞ്ഞ വിരലുകള്‍ തുളഞ്ഞു കയറി. കഴുത്തില്‍ കയര്‍ വരിഞ്ഞു മുറുകി. എന്‍റെ മുഖവും ശരീരവുമാകെ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ദ്രംഷ്ടകള്‍ കൊണ്ട് വരഞ്ഞു വികൃതമാക്കി. ഒരിറ്റ് ജീവന്‍ ബാക്കി നില്‍ക്കെ ആ ഭീകരസത്വം എന്‍റെ മുടിക്ക് തീ കൊളുത്തി.

കരഞ്ഞു കരഞ്ഞു കണ്ണീരിനു പകരം രക്തമൊഴുകിത്തുടങ്ങി
ആ രക്തത്തില്‍ ചവിട്ടി നിന്ന് കൊണ്ട് നീ മറ്റൊരുവള്‍ക്ക് സിന്ദൂരം ചാര്‍ത്തി

Saturday, 24 January 2015

തടവില്‍ കഴിയാന്‍ വിധിക്കപെട്ടോരായിരം വികാരങ്ങള്‍ എന്‍റെ ഉള്ളില്‍!

Sunday, 18 January 2015

പറയാതെ പോയതെല്ലാം നൊമ്പരമായെന്‍ കവിളിലൂടൂര്‍ന്നിറങ്ങി!!