Saturday, 23 February 2019

വളരെ പണ്ടാണ്. ഞാൻ ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. ഒരു ദിവസം സ്കൂളിൽ വെച്ചു ഉച്ചയ്ക്ക് ഞാൻ ചോറുണ്ടിട്ട് കൈ  കഴുകികൊണ്ടിരിക്കുവാണ്. എന്നെക്കാൾ ഒരു വർഷം ജൂനിയറും അവിടുത്തെ മാത്‌സ് ടീച്ചറുടെ മകനും കൂടിയായിരുന്ന പയ്യൻ  എന്റെ അടുത്തേക്ക് ഓടി വന്നിട്ട് നീ എന്തൊരു ബ്ളാക്ക് ആണ്..നിന്റെ വീട്ടിലെ എല്ലാവരും ഇങ്ങനെ ബ്ലാക്ക്‌ ആണൊന്ന് ചോദിച്ച്‌..അയ്യേ എന്നു കളിയാക്കാൻ തുടങ്ങി. ഇവനോട് ഞാൻ മുൻപ് മിണ്ടിയിട്ട് പോലും ഇല്ലെന്നോർക്കണം. വെറുതെ ഒരു പ്രോവൊക്കേഷനും ഇല്ലാതെ എന്നെ നിന്ന് അങ്ങു കളിയാക്കുവാണ്. ചെറിയ കുട്ടിയായിരുന്ന ഞാൻ, അടുത്തു നിന്നിരുന്ന ആൾക്കാരുടെ മുന്നിൽ വെച്ചു ഇവൻ ഇങ്ങനെ നിർത്താതെ പറയുന്നത് കേട്ട് ആകെ ഷോക്കിൽ ആയിപ്പോയി. ആകെ ദേഷ്യവും സങ്കടവും. ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു. അവൻ അപ്പൊ എന്നെ പുച്ഛിച്ചു കൊണ്ടു ഓടി പോയി. അന്ന് അതിന് ശേഷം എനിക്ക് അവനോടുള്ള ദേഷ്യം മാത്രം ആയിരുന്നു മനസ്സിൽ.

ഞാൻ അന്ന് തന്നെ വീട്ടിൽ ചെന്ന് പറഞ്ഞു. ടീച്ചറോട് ചെന്ന് ചോദിക്കാൻ പറഞ്ഞു. അവനു വഴക്ക് മേടിച്ചു കൊടുക്കണം എന്ന് പറഞ്ഞു. പക്ഷെ, സാരമില്ല പോട്ടെ എന്ന ലൈൻ ആയിരുന്നു വീട്ടുകാർക്ക്. ചീത്ത സ്വഭാവം കാണിക്കുന്നവർക്ക് പിന്നെ ശിക്ഷ കിട്ടിക്കോളും. പിന്നെ, അവൻ അവിടുത്തെ ടീച്ചറുടെ മോൻ അല്ലേ.  അങ്ങനെ ചെന്ന് പറഞ്ഞാൽ എന്റെ മാർക്ക് ഒക്കെ കുറച്ചു കളഞ്ഞാലോ..എന്നെ തോൽപ്പിച്ചാലോ എന്നൊക്കെയിരുന്നു എനിക്ക് കിട്ടിയ അഡ്‌വൈസ്. പിറ്റേന്ന് തന്നെ വീട്ടിൽ നിന്ന് വന്നു ടീച്ചറോട് കാര്യം പറയുമെന്നും അവനു നല്ല വഴക്കു കിട്ടുമെന്നും പ്രതീക്ഷിച്ച എനിക്ക് തെറ്റി. വെരി വെരി ഡിസപ്പോയിന്റഡ്. എന്നെ ആരും ഒന്നും പറഞ്ഞില്ലല്ലോ എന്ന് വീമ്പു പറയാനും അവൻ മറന്നില്ല.

വർഷം ഇത്ര കഴിഞ്ഞിട്ടും എനിക്ക് അന്ന് നടന്നത് ഇപ്പോഴും ഓർമയുണ്ട്. അന്നത്തെ അവന്റെ ക്രൂരമായൊരു ചിരിയുള്ള മുഖവും. 

കഴിഞ്ഞ ദിവസം ഈ കാര്യം പിന്നെയും മനസിലേക്ക് വന്നപ്പോൾ വെറുതെ അവനെ ഫേസ്ബുക്കിൽ സെർച്ച് ചെയ്തു നോക്കി. പ്രൊഫൈൽ കണ്ടു കിട്ടി. എന്നെ അന്ന് ഒരു കാര്യവുമില്ലാതെ കളിയാക്കിയവൻ ഇന്ന്  ഒരു പ്രൊഫഷണൽ മൊട്ടിവേഷണൽ സ്പീക്കർ ആണ്.

ങാ.. മനുഷ്യർ മാറുന്നത് നല്ലാതിനാണെങ്കിൽ...മാറ്റം നല്ലതാണ്.

ഇതേപോലെ ഇനിയും ഉണ്ട് കഥകൾ. അങ്ങോട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഇങ്ങോട്ട് വന്ന് ഈ മാതിരി വർത്താനം പറയുന്ന അല്ലെങ്കിൽ പറഞ്ഞിരുന്ന ചിലർ. സ്കൂളിലും കോളേജിലും കൂടെ പഠിച്ചവർ.. ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു കരുത്തിയവർ..കൂടെ ജോലി ചെയ്തവർ..ചെയ്യുന്നവർ.. പഴയതും പുതിയതുമായ ബന്ധുക്കൾ. ചുമ്മാ കയറി വന്ന് വെറുപ്പിച്ചിട്ട് പോകും.

ഇത് വായിക്കുമ്പോൾ.. ഇത് ഇവൾ എന്നെ ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു തോന്നിയവർ ഉണ്ടെങ്കിൽ.. അത് ശരിയാണ്. നിങ്ങളെ പറ്റി തന്നെയാണ്. 

നിങ്ങൾ വന്നു പ്രസംഗിച്ചിട്ട് പോകുമ്പോൾ എനിക്ക് കിട്ടുന്നത് ഒരു തിരിച്ചറിവാണ്. ഒരു മനുഷ്യൻ എങ്ങനെയാകരുതെന്നുള്ള തിരിച്ചറിവ്.

Wednesday, 12 December 2018

നീ ഒറ്റയ്ക്കായിരുന്നുവെന്നു ഞാനും, ഞാന്‍ ഒറ്റയ്ക്കായിരുന്നുവെന്നു നീയും അറിയാതെ തള്ളിനീക്കിയ വര്‍ഷങ്ങള്‍.

Monday, 17 October 2016

കാലഹരണപ്പെട്ട മനസ്സുകളില്‍ നന്മയുടെ പുതുമുകുളങ്ങള്‍ വിരിയുന്നു. 
ഊര്‍ജ്ജസ്വലമായി വളരട്ടെ ഈ ചിന്തകളുടെ അടിവേരുകള്‍!

Thursday, 21 July 2016

വിഭ്രാന്തിയുടെ മായാത്തൊരടയാളം

Representational Image.  Courtesy: Google Images


എന്‍റെ ശക്തി ക്ഷയിക്കുന്നു. പരമാവധി ശക്തിയെടുത്ത്‌ ഞാന്‍ അവനെ എതിര്‍ക്കാന്‍ നോക്കി. എന്‍റെ കൈകള്‍ അവന്‍ പൂട്ടി പിടിച്ചു. വെട്ടു കത്തി ആഞ്ഞു പൊങ്ങുന്നത് കണ്ടെന്‍റെ കണ്ണുകളടഞ്ഞു.

ചെവിക്കുള്ളില്‍ അതിഭീകരമായ ശബ്ദം മുഴങ്ങി. കണ്ണിനു ചുറ്റും കടുത്ത ചുവപ്പ് നിറം ചീറ്റി തെറിച്ചു. ആഹ്..! ഒരു നിമിഷം പിന്നാലെ വേദന അരിച്ചെത്തി. ആഹ്..! എന്‍റെ കാലുകള്‍ക്ക് നില്‍ക്കാന്‍ പറ്റുന്നില്ല. ഞാന്‍ വീണു. എന്‍റെ ശരീരം ചുരുണ്ട് കൂടി. വേദന! അതികഠിനമായ വേദന! അമ്മേ.... ഞാന്‍ കൈകള്‍ കഴുത്തില്‍ കൂട്ടി പിടിച്ചു. എന്‍റെ വിരലുകള്‍ക്കിടയിലൂടെ ചോര ഉരുള്‍പൊട്ടി ഒഴുകുന്നു. എന്‍റെ കൈ ആരോ വലിച്ചു മാറ്റി. ആഹ്.. അമ്മേ...! കണ്ണില്‍ ഇരുട്ട് കയറി. ശ്വാസം കിട്ടുന്നില്ല.

എന്‍റെ കൈയിലെയും കാലിലെയും ജീവനുള്ള മാംസം തുളച്ചു കൊണ്ട് ഇരുമ്പ് കത്തി പല തവണ കയറി ഇറങ്ങി. വിട്ടു പോകുന്നപോലെ. ആഹ്...! അനങ്ങാന്‍ പറ്റുന്നില്ല.. അമ്മേ.. ഞാന്‍ എവിടെയാണ്.. എന്താണ് സംഭവിക്കുന്നത്‌? അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതു പോലെ. ഒരുപാട് ദൃശ്യങ്ങള്‍ കണ്മുന്നില്‍ ശരവേഗത്തില്‍ പാഞ്ഞു തുടങ്ങി.

അമ്മയുടെ തോളില്‍ കയറി ഇരുന്നു ഏങ്ങലടിച്ചു കരയുന്ന അഞ്ച് വയസ്സു മാത്രമുള്ള എന്നെ അമ്മ ആശ്വസിപ്പിച്ചു. പൊട്ടിയ കൈയ്യില്‍ പതിയെ ഊതി തന്നു. പെട്ടെന്ന് പെങ്ങളുടെ കുഞ്ഞി മോള്‍ വന്നു ചോദിച്ചു. "ഇനി വരുമ്പോള്‍ മിഠായി കൊണ്ടുവന്നോട്ട." മോള്‍ടെ അരിമുല്ല പുഞ്ചിരി മുഴങ്ങി. അച്ഛന്‍ വന്നു അടുത്തിരുന്നു. കള്ളഉറക്കമായിരുന്ന എന്‍റെ തലയിലും തോളിലും തലോടി കുറേ നേരം ഇരുന്നു. കൂട്ടുകാരന്‍റെ പാത്രത്തില്‍ നിന്നും കൈയ്യിട്ടു വാരി ഞാന്‍ ചോറുണ്ടു. പെങ്ങള്‍ ആദ്യമായി സാരീയുടുത്തു മുന്നില്‍ വന്നു നിന്ന് കോക്രി കാട്ടി. ശ്വാസം മുട്ടുന്നു. വെള്ളത്തിനടിയില്‍ നിന്നും ഞാന്‍ പൊങ്ങി വന്നു. വായു ശ്വാസകോശത്തിലേക്ക് തള്ളിക്കയറി. കോളേജിന്‍റെ ഒഴിഞ്ഞ മൂലയില്‍ തൂണിന്‍റെ മറയില്‍ ഞാന്‍ അവളുടെ ചുണ്ടില്‍ ഒരു ഉമ്മ കൊടുത്തു. എന്‍റെ പെണ്ണ്.. എന്നെ തള്ളിയിട്ടവള്‍ ഓടി മറഞ്ഞു. മുത്തശ്ശിക്ക് വെറ്റില എടുത്തു കൊടുത്തു. മുത്തശ്ശന്‍ വന്നപ്പോള്‍ ഒക്കത്ത് നിന്ന് ഒരു പൊതി എടുത്തു തന്നു. നല്ല ചൂട് പരിപ്പുവട. ലാത്തി കൊണ്ട് അടി കിട്ടി ഞാന്‍ വീണു. എഴുന്നേറ്റു ഓടാന്‍ നോക്കി. കൈയ്യില്‍ കിട്ടിയ വടിയെടുത്തു തിരിച്ചു വീശി. അടി കൊണ്ടെന്‍റെ കൂട്ടുകാരന്‍ വീണു പിടഞ്ഞു.

എന്താണ് സംഭവിക്കുന്നത്‌? അമ്മേ... വേദന സഹിക്കാന്‍ വയ്യാ. ശ്വാസം എടുക്കാന്‍ കഴിയുന്നില്ല. തിരിച്ചു വരാന്‍ കഴിയാത്ത വിധം ഞാന്‍ അകന്നു പോവുകയാണെന്ന് എനിക്ക് മനസിലായി. അമ്മേ.. ഞാന്‍ എന്താണ് ചെയ്തു കൂട്ടിയത്? ഒരു നിമിഷം മുന്‍പ് വരെ എന്‍റെ ചെയ്തികളെല്ലാം ശരികളായിരുന്നു. എന്‍റെ മാത്രം ശരികള്‍. എന്‍റെ ശരികളെ എതിര്‍ക്കുന്നവരെ ഞാന്‍ വെറുത്തു. ശരീരവും മനസ്സും വെറുപ്പും ദേഷ്യവും കൊണ്ട് നിറഞ്ഞു. രാഷ്ട്രീയമെന്നും മതമെന്നും ചെല്ലപേരുകളിട്ട് ഞാന്‍ അവയെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്തി. അവയ്ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യുമെന്നായി. ബന്ധങ്ങള്‍ അവിടെ അന്യമായി. ഞാനോര്‍ത്തു നോക്കി. എപ്പോഴാണ് എനിക്ക് എന്‍റെ ശരികള്‍ ഉണ്ടായത്? എപ്പോഴാണ് ഞാന്‍ സ്വാര്‍ഥനായത്? എന്തിനു വേണ്ടി? എന്തിനു വേണ്ടിയാണ് ഞാന്‍ മുദ്രാവാക്യം മുഴക്കിയത്? ചുടുചോര കണ്ടെന്‍റെ ഉള്ളില്‍ ആഹ്ലാദം അലയടിച്ചത് ആരുടെ നേട്ടത്തിന് വേണ്ടിയായിരുന്നു? എന്റെയോ? അതോ എന്‍റെ ശരികളുടെയോ?

ആഹ്! ശരികള്‍! ക്ര്ര്ര്‍... ത്ഫൂ! വര്‍ഷങ്ങള് കൊണ്ട് താലോലിച്ചു വളര്‍ത്തിയ എന്‍റെ ശരികള്‍ തെറ്റായിരുന്നെന്നു തിരിച്ചറിയാന്‍ ഈ ഒരൊറ്റ നിമിഷം വേണ്ടി വന്നു. ചോരത്തിളപ്പിന്‍റെ ആഭാസത്തരങ്ങള്‍. അമ്മേ...! ഞാന്‍ മരിച്ചു പോകുകയാണോ? വേദന, എന്‍റെ മുക്കാലും കാര്‍ന്നു തിന്നു കഴിഞ്ഞു.

ആരെങ്കിലും എന്നെ രക്ഷിക്കൂ...!! എനിക്ക് എണീക്കണം. എനിക്ക് എന്‍റെ പ്രിയപെട്ടവരെ കാണണം. അവരില്‍ നിന്നും ഞാന്‍ അകന്നിട്ട് യുഗങ്ങളായെന്ന് ഞാന്‍ മനസിലാക്കി. എന്‍റെ കണ്ണില്‍ തിമിരം പോലെ നിറഞ്ഞു നിന്ന എന്‍റെ വൃത്തികെട്ട ശരികള്‍ മാഞ്ഞു തുടങ്ങി. എഴുന്നേല്‍ക്കാനോ.. ശ്വാസമെടുക്കാണോ കഴിയുന്നില്ലല്ലോ. അമ്മേ... എന്‍റെ നെഞ്ചില്‍ ഭയങ്കര കനം അനുഭവപ്പെട്ടു. വാരിയെല്ലുകള്‍ നുറുങ്ങിയ എല്ലിന്‍ കൂട്ടമായി.

"സോദരാ.. അരുത്! എന്നെ വെട്ടി തുണ്ടമാക്കുമ്പോള്‍ നിനക്ക് കിട്ടുന്ന ഈ സുഖമുണ്ടല്ലോ..?! ഇതെല്ലാം നിന്‍റെ വെറും തോന്നലാണ്. നീ ചെയ്യുന്നത് കൊടുംപാപമാണ്. നിന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു ചിരി കേള്‍ക്കുന്നില്ലേ? ഇത് നിന്‍റെ നാശത്തിന്‍റെ അട്ടഹാസമാണ്. ഇപ്പോള്‍... ഈ നിമിഷം ഞാന്‍ എന്‍റെ നാശത്തിന്‍റെ പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട്. വേണ്ടിയിരുന്നില്ല.. ഒന്നും. ചിന്തിക്കൂ സഹോദരാ.. എന്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്‌? ചിന്തിക്കൂ സഹോദരാ... എന്നെ കൊന്നിട്ട് നീ എന്തു നേടാനാണ്? ഒരു നിമിഷം ചിന്തിക്കൂ." മനസ്സില്‍ പറയാന്‍ മാത്രമേ കഴിയുന്നുള്ളൂ. ശബ്ദം പുറത്തേക്കു വരുന്നില്ല.

പ്രഹരങ്ങള്‍ തടുക്കാന്‍ എന്‍റെ ശരീരത്തിന് ശക്തിയില്ലാതായി. വേദന ഒരു മരവിപ്പായി മാറി. എന്‍റെ ശ്വാസം നേര്‍ത്തു നേര്‍ത്തു ഇല്ലാതായി. എന്‍റെ ചലനമറ്റു. ഈ സമൂഹത്തിനെ പതിയെ ഇല്ലാതാക്കാന്‍ പോകുന്ന ഭ്രാന്തമായ അവസ്ഥയുടെ... അതിഭീകരമായ വിപത്തിന്റെ...  ഒരു മായാത്ത ഒരടയാളമായി ഞാന്‍ മാറി. 

Sunday, 8 May 2016

എന്‍റെ ചിന്തകള്‍... എന്‍റെ മാത്രം സ്വകാര്യസ്വത്തുകള്‍... Trespassers will be prosecuted!
പ്രണയം... ഈ ഏകാന്തനിമിഷത്തിലും ഞാന്‍ പ്രണയം അറിയുന്നു...അനുഭവിക്കുന്നു...!
വിദ്യാഭ്യാസം ഉള്ളവരെല്ലാം വിവരമുള്ളവര്‍ എന്ന് വിചാരിക്കുന്നതാണ് ഒന്നാമത്തെ വിവരമില്ലായ്മ!